Wednesday, January 23, 2008

ധോനീസംവരണം - ഭാഗം 1

, ആമുഖം (22-09-2007)
കഥയ്ക്കു പഞ്ഞമില്ലെന്നു ലോഹിതദാസ് പറഞ്ഞ സ്ഥിതിയ്ക്ക് ഇനിയെനിയ്ക്കെന്തുമാവാം. ഇനിയങ്ങോട്ടു മുടിഞ്ഞ പരീക്ഷണങ്ങളുടെ നാളുകളായിരിയ്ക്കും. അങ്ങനെ മല്ലുബ്ലോഗ്ഗിലിദംപ്രഥമമായി ഒരു പുത്തന്‍ ശൈലി പരൂഷിയ്ക്കയാണ്. ഭാവനയുടെ ചിറകടിയ്ക്കു കാതുകൂര്‍പ്പിച്ചിരിയ്ക്കലാണ് ആദ്യ പടി. കൂര്‍ത്ത്കൂര്‍ത്ത് ചെവി രണ്ടും ചുരികത്തലപ്പിനു സമമായാല്‍ പിന്നെ ഒട്ടും സമയമില്ല. രാവണന്‍ ജടായുവിനെയെന്നപോലെ പറന്നുയരാന്‍ തുടങ്ങുന്ന ഭാവനക്കുഞ്ഞമ്മയുടെ ചിറകു ‘പ്ലീങ്ങ്’ എന്ന് ഒരൊറ്റ അരിയലാണ്. വായീത്തോന്നിയത് ഒരു പ്ലാനുമില്ലാതെ ഡ്രാഫ്റ്റ് ആക്കി മാറ്റുന്നു. മഴ പെയ്തില്ലെങ്കില്‍, ഒരു 10-15 തവണ കൊണ്ട്, കഥയുടെ കഥ കഴിയ്ക്കാന്‍ പറ്റും. അപ്പൊ... യാത്രേല്യ..ഞാന് എറങ്ങണേണ് ട്ടാ.. ത്ല്ക്കാലം സീറോ ഫോര്‍ നൊ ലോസ്സ്‍ (തുടരും)
.................................................................
എടപെടല്‍
ഇന്നു (2-10-2007) രാവിലെ (7.15 AM) അഞ്ചിഞ്ചു ഹൈറ്റില്‍ ദോശ കഴിയ്ക്കാന്‍ ഇവിടന്നെണീയ്ക്കുമ്പോള്‍ ഇന്നത്തെ കൊച്ചി ഇന്‍ഡ്യ-ആസ്റ്റ്റേലിയ ഏകദിനത്തിന്റെ‍ ലഞ്ചിനു മുന്‍പ് കഥയുടെ കഥ കഴിയ്ക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. ഒന്നും പറയണ്ട, ഭാവനയ്ക്കുള്ള മരുന്നു കഴിച്ചിരിപ്പായിട്ട് ഇപ്പൊ പത്തൂസായി. ഇതിനിടെ, കഥയുടെ കര്‍ട്ടന്‍ റയ്സറിന് വണ്ടിക്കാശ് വാങ്ങാതെ വന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ മനു എന്ന യുവസന്യാസിവര്യന്‍ എന്റെ ഒരേയൊരു മുന്‍ പോസ്റ്റ് വായിച്ച്, അനുഗ്രഹം അടിയന്തിരമായി പിന്വലിച്ചതായി അറിയിച്ചിരിയ്ക്കുന്നു ! തന്നെ ഒന്നു കൊന്നുതരാനാണ് അദ്ദേഹത്തിന്റെ അപേക്ഷ. ഈ കഥയൊന്നു വന്നോട്ടെ... വര്വായി ....


.................................................

ധോനീസംവരണം
..................................................
ഊണേശ്വരത്തിന്റെ മേല്‍ സദാ മെക്കിട്ടു കേറിക്കൊണ്ടിരിയ്ക്കുന്ന ഒരു പാവം സത്യനന്തിക്കാട് ഗ്രാമമാണ് പഷ്ണീശ്വരം. ഒരു പഷ്ണീശ്വരന്റെ ഉടലോടു തന്റെ കണ്ണൊന്നിടഞ്ഞാല്‍‍ മാത്രം മതി, മനസ്സാക്ഷിയ്ക്കിട്ട് നാലു കിണ്ണന്‍ പൂശ കിട്ടിയ അനുഭവമാണെന്ന് ഏതൊരു ഊണേശ്വരത്തുകാരനും പറയും. ടി പൂശകള്‍ ഇടയ്ക്കിടെ കിട്ടുമെന്നുറപ്പുള്ളതുകൊണ്ട് ഒരു ശരാശരി ഊണേശ്വരത്തുകാരനും അവന്റെയൊരു മനസ്സാക്ഷിയും വഴിയില്‍ വെച്ച് കണ്ടാല്‍ മിണ്ടാറില്ല . കൊറേക്കാലായി.

കണ്ടാല്‍ രണ്ടു ഗ്രാമക്കാരും ഒരുപോലെ ഇരിയ്ക്കുമെങ്കിലും WHO മാനദണ്ഡങ്ങള്‍ വെച്ചളക്കുകയാണെങ്കില്‍ താരതമ്യക്കണക്കുകള്‍ ഞെട്ടിയ്ക്കുന്നവയാണ്. ‘പന്തിഭോജനലഹള’ എന്ന ഐതിഹ്യത്തില്‍ പറഞ്ഞപോലെ , അന്നജം തുടങ്ങി നാരുകള്‍ വരെ ‘അണാ..പൈ’ പറഞ്ഞ് ചോദിച്ചു വാങ്ങുന്നവരാണ് കേവലം പിറന്നാള്‍സദ്യയ്ക്കെത്തുന്ന സാദാ ഊണേശ്വരം കുട്ടി പോലും. മറുവശത്തോ, നിരന്തരമായ പോഷകാഹാരക്കുറവുമൂലം സംശുദ്ധമായ വിളര്‍ച്ചയും ‘കൂടുതല്‍ പോഷകാഹാരങ്ങള്‍ക്കായി ബഹളം വെച്ചിട്ടിനി വല്യ കാര്യമില്ല ’ എന്നൊരു തോന്നല്‍ കാരണം, ഒരുമാതിരി പ്രശാന്തതയും പഷ്ണീശ്വരനില്‍ കാണാം. അതോണ്ടുതന്നെ, അന്തര്‍മുഖരും പോരാത്തതിന് കവികളുമാണ് മുതിര്‍ന്നവരില്‍ മിയ്ക്കവരും. കുട്ട്യോളെ ഉസ്കൂളില്‍ ചേര്‍ക്കാന്‍ നേരം ‘ജാതി-മതം’ കോളത്തില്‍ ബുദ്ധിസ്റ്റ് എന്നാണെഴുതിക്കാണാറ്. ‘യോദ്ധ’ അഞ്ചാറുതവണ ടാക്കീസില്‍ പോയിരുന്നു കണ്ടവരാണ് മിയ്ക്കവരും.

അല്ലാ, നടന്ന് നടന്ന് കാട്ടീക്കേറിയോ ? ചരിത്രം പറഞ്ഞാല്‍ തീരില്ല, എന്താ ഒരു രസം !
* * *
അങ്ങനെ, ഊണേശ്വരം, പഷ്ണീശ്വരം, രണ്ടിലും ഈശ്വരസാന്നിദ്ധ്യമുള്ളതു ശ്രദ്ധിയ്ക്കുമല്ലോ. എന്നിട്ടും, രണ്ടു കരക്കാരും പരസ്പരം ഇന്‍ഡ്യാ-പാക്കിസ്ഥാനെപ്പോലെ പരസ്പരം കരുതിപ്പോന്നു. അതൊരു സുഖം. അതിനപ്പുറം ഒന്നൂല്യായിരുന്നു. . . . .

“ റ്റ്വന്റി-20 കണ്ടുപിടിയ്ക്കാന്‍ നിക്ക്വായിരുന്നു ഇത്രേം കാലം ” എന്ന് ഇന്‍ഡ്യ പ്രഖ്യാപിയ്ക്കുന്നതുവരെ.

അന്നുവരെ, ഊണേശ്വരത്തെ കായികരംഗം ദാരിദ്ര്യരേഖയ്ക്കു വളരെ വളരെ താഴെയായിരുന്നു. വിശപ്പുകാരണം ഉറക്കം കഷ്ടിയായതുകൊണ്ട് പഷ്ണീശ്വരത്തുകാരുടെ മാത്രം കായികരംഗത്തെ സംഭാവനകള്‍ പുരുഷന്മാരില്‍ 75ന്‍ അപ്പുറവും മറ്റവരില്‍ 65ന് അപ്പുറവും മറനീക്കി പുറത്തുവന്നുകൊണ്ടിരുന്നു. ‘രാത്രികളില്‍ എല്ലാ വീടുകളില്‍നിന്നും ഒരേതരം ശബ്ദങ്ങളാണല്ലൊ ദൈവമേ പുറത്തുവന്നുകൊണ്ടിരിയ്ക്കുന്നത്!’‍ എന്ന് വഴിനീളെ സീല്‍ക്കാരങ്ങള്‍ കേട്ടുനടന്ന വരത്തരായ ഒളിത്തോമമാര്‍ (peeping Tom) ആഹ്ലാദഭരിതരായി. സന്ദര്‍ശകരിലെ, ചില അപ്പാവി‍ ഹിന്ദുക്കള്‍ അതു മൂര്‍ഖന്‍സിന്റെ ചീറ്റലായി എളുപ്പത്തില്‍ തെറ്റിദ്ധരിച്ചു ചിതറിയോടി, പിറ്റേന്നു പ്രഭാതത്തില്‍ത്തന്നെ ആമേടയ്ക്കും, മേയ്ക്കാട്ടേയ്ക്കും, വെട്ടിക്കോട്ടേയ്ക്കും പഷ്ട് k.s.r.t.c. പിടിച്ചു. എന്തായാലും, രാത്രിയായാല്‍, മൂര്‍ഖന്‍ചീറ്റല്‍ ചീറ്റിക്കൊണ്ടിരുന്ന പഷ്ണീശ്വരത്തുകാര്‍ മൊത്തത്തില്‍ ആര്‍ട് ഓഫ് ലിവിങ്ങ്-കാരുടെ ഒരു കലാഗ്രാമമായിത്തീര്‍ന്നിരുന്നു എന്നത് നിഷേധിയ്ക്കാതിരിയ്ക്കുകയാണ് ഈ കഥയ്ക്കു നല്ലത്. എന്തിനേറെ, ഫോര്‍ട്കൊച്ചിക്കാര്‍ പൊളീച്ചുകൊണ്ടുവരുന്ന പഴയ പഷ്ണീശ്വരം വീട്ടുസാമാനങ്ങളില്‍ തേക്ക്, ആഞ്ഞിലി മുതലായവ കൊണ്ടുണ്ടാക്കിയ മരക്കട്ടിലുകളുടെ ഒടിഞ്ഞ ഭാഗങ്ങള്‍ സുലഭമായി കണ്ടുവന്നിരുന്നു എന്നുകൂടി പറഞ്ഞാലോ..! (ഇത്തരുണത്തില്‍, ഈ ചിത്രം ശ്രദ്ധിയ്ക്കുന്നത് വളരെ നന്നായിരിയ്ക്കും. ഒരു കൊളോണിയലിസ്റ്റ് ഫാന്റസിയ്ക്ക് ജാനകി എന്ന പൌര സന്ദര്‍ഭവശാല്‍ അടിപ്പെട്ടുപോയിരിയ്ക്കുന്ന നിമിഷം നോക്കിക്കൊണ്ട്, ‘താനൊന്നുമറിഞ്ഞില്ലേ രാംനാരായണ്‍’ എന്ന ഭാവത്തില്‍ അരികില്‍ നില്‍ക്കുന്നത് ജാനകിയുടെ നടികര്‍തിലകം നായര്‍. കട്ടിലിലിരിയ്ക്കുന്ന കോളനൈസര്‍ ആ സാമാനം പലവട്ടം ഒടിച്ചു റെക്കോഡ് ഇട്ടിട്ടുള്ള പഹയന്‍ ഇയാന്‍ ബോതം. ഫാന്റസിയെ സാധൂകരിച്ചുകൊണ്ട്, പില്‍ക്കാലത്ത് പഷ്ണീശ്വരം ക്രിക്കറ്റ് ക്ലബ് ഉണ്ടാക്കിയപ്പോള്‍ ശ്രീ നായര്‍ സ്ഥിരം തേഡ് മാന്‍ ആയി !!! )


ബാക്കി വന്ന സമയം, ഗോലി, തലപ്പന്ത്, കിളിമാസ്സ്, കുട്ടീംകോലും എന്നിവ കുട്ട്യോളും പകിട, പന്നിമലത്ത് എന്നിവ മറ്റവരും കളിയോടു കളിയായിരുന്നു.

ക്രിക്കറ്റ് അന്നാട്ടില്‍ ഒട്ടും പ്രചാരത്തിലില്ലായിരുന്നു. എന്നാല്‍ അതിനോട് സാദൃശ്യമുള്ള മറ്റൊരു കളിയില്‍ അവിടത്തെ ആണുങ്ങള്‍ രഹസ്യമായി ഏര്‍പ്പെട്ടിരുന്നതായി ചരിത്രമുണ്ട്. ‘ജായ്ക്കറ്റ്’ എന്ന ആ കളിയെപ്പറ്റി ഏതോ മുന്‍ഖണ്ഡികയില്‍ ഏതെങ്കിലും സൂചന കണ്ടാല്‍ ഉടന്‍ വിളീച്ചറിയിയ്ക്കണം.


എന്നാല്‍, ക്രിക്കറ്റ് തീര്‍ത്തും ഇല്ലായിരുന്നു എന്നു പറഞ്ഞുകൂടാ. റബര്‍ പന്തായിരുന്നിടത്തോളം കാലം എല്ലാം സന്തോഷായിട്ട് നീങ്ങിക്കൊണ്ടിരുന്നതാ. ചക്രവാളങ്ങള്‍ക്കപ്പുറത്ത്, പൊഴയ്ക്കക്കരേയ്ക്കും റബര്‍ തോപ്പിലേയ്ക്കും ഫോറെസ്റ്റ് റേഞ്ച് ആപ്പീസിലെയ്ക്കും പന്തുകള്‍ പായിച്ച് കുമാരന്‍ തുടങ്ങി കരീം വരേള്ള അണെമ്പ്ലോയ്ഡ് നാനാജാതിമതസ്ഥര്‍ താല്‍ക്കാലിക മൂര്‍ച്ഛ അനുഭവിച്ചുവന്നിരുന്നതാ. സ്വന്തം വീട്ടിലെ‍, എന്നാല്‍, ഇവമ്മാരടെ റേറ്റിങ്ങിനെപ്പറ്റി പറയാതിരിയ്ക്ക്വാ ഭേദം.



എല്ലാം ഭദ്രമായിരുന്നു......
യുദ്ധം ബോള്‍ ടു ബോള്‍സ് ആയി മാറുന്നതുവരെ...

ലോക്കല്‍ ശ്രീശാന്തുമാരുടെ കാടനേറ് വല്ലപ്പോഴും പഷ്ണീശ്വരത്തെ മനുസേമ്മാരടെ വിലപിടിച്ച സാമഗ്രികളില്‍ തട്ടിത്തിരിച്ചുവന്നു. ഇതോടെ, കാര്യങ്ങള്‍ തകിടം മറിയുകയായി. മൊല്ലാക്ക, റപ്പായി, നവവരന്‍ നാരായണങ്കുട്ടി എന്നിവരായിരുന്നു അവസാന ഇരകള്‍. ഒരൊറ്റ ദിവസംകൊണ്ട്, അന്നാട്ടിലാദ്യമായി ആദ്യ രണ്ടുപേരുടെ സ്വന്തം പെരേലെ റേറ്റിങ്ങ് അമ്പതു ശത്മാനംകണ്ടു കൊറഞ്ഞു . പിറ്റേന്റെ പിറ്റേന്ന്, റേറ്റിങ്ങേ കാണാണ്ടായി. എന്‍.കുട്ടിയുടെ കാര്യത്തിലാകട്ടെ,‍ സരോജിനിയുടെ അവശേഷിച്ച സംശയങ്ങളും അതോടെ തീര്‍ന്നിരുന്നു. കണക്കുപരൂഷയുള്ളതുകൊണ്ടുമാത്രം എസ്സെസ്സെത്സിയ്ക്ക് മൂന്നു കൊല്ലങ്ങള്‍ക്കിപ്പുറം വെച്ച് പഠിപ്പു നിര്‍ത്തേണ്ടിവന്ന നാരേണ്‍കുട്ടി, ഒന്നിനേക്കാള്‍ വളരെ വലുതാണ് പൂജ്യങ്ങള്‍ എന്ന് അത്ഭുതകരമായും ഒട്ടും സംശയത്തിനിട നല്‍കാതെയും വരും ദിവസങ്ങളില്‍ തെളിയിച്ചുകൊണ്ടേയിരുന്നു. എന്തു പറഞ്ഞിട്ടെന്ന്താ, തമ്മില്‍ E.Q.വും I.Q.വും പത്തു കിലോ വെച്ച് കുറവുണ്ടയിരുന്ന സരോ കിട്ടിയ ചാന്‍സിന് കുട്ടിയെ മൂന്നുവട്ടം തള്ളിപ്പറഞ്ഞ് പടിയിറങ്ങി, അന്നേയ്ക്ക് 21ആം ദിവസം എതോ റിയാലിറ്റി ഷോയുടെ പ്രിലിമിനറി റൌന്‍ഡില്‍ പ്രത്യക്ഷപ്പെട്ടു ബാക്കിയുണ്ടായിരുന്ന നാരേണങ്കുട്ടിയെക്കൂടി എന്നെന്നേയ്ക്കുമായി ഫിനിഷ് ചെയ്തു. പാണ്ഡിത്യറൌണ്ടില്‍നിന്നു പെര്‍ഫോമന്‍സ് റൌണ്ടിലേയ്ക്ക്‍ അതിനും എത്രയോ മുമ്പേ കടന്നിരുന്നു, വനിതാരത്നം മാറ്റുള്ള ഇമ്മടെ സരോജിനി !

വിതിന്‍ റ്റ്വെന്റിഫോര്‍ അവേഴ്സ്, പഷ്ണീശ്വരത്തെ ബാക്കിയുള്ള ക്രിക്കറ്റേഴ്സിനെ തദ്ദേശീയര്‍ ഓടിച്ചിട്ടു തല്ലി. പാടത്തും പറമ്പിലുമായി ചിതറിക്കിടന്നിരുന്ന അവരുടെ നൂറോളം പിച്ചുകളില്‍ ജനം സമൂഹരണ്ട് നടത്തി കൃതാര്‍ഥരായി. നാട്ടില് ‍ആകപ്പാടെ ഇറക്കിയ പുത്തന്‍ ക്രിക്കറ്റ്ബാറ്റാകട്ടെ, അന്നുരാത്രി തന്നെ വഞ്ചിക്കാരന്‍ വാസു അപ്രത്യക്ഷ്നാക്കുകയും ചെയ്തു.

എന്നിട്ടും പഷ്ണീശ്വരത്തുകാര്‍ ക്രിക്കറ്റ് ഭ്രാന്തരായീന്ന് വെച്ചാലോ..!

തങ്ങടെ കണവന്‍സിന്റെ കാര്യം ചര്‍ച്ചയ്ക്കെടുക്കുമ്പോള്‍ ‘കൊഴപ്പല്യ, ലേശം ഷുഗറും, കൊളസ്റ്ററോളും ഉണ്ട്ന്നേള്ളോ. കളിബ്ഭ്രാന്തുണ്ടല്ലൊ, അതു ഭാഗ്യായി’ എന്നു പറയാന്‍ ഭാര്യമാര്‍ക്കിടയില്‍ മത്സരമായിരുന്നു. പക്ഷെ, ഇതിനെ ബഹുവചനത്തില്‍ - കളിഭ്രാന്തുകളുണ്ടല്ലൊ എന്ന്- കാച്ചുന്നവരും അന്നാട്ടിലുണ്ടായിരുന്നു എന്നോര്‍ക്കണം. ലോക്കല്‍ കഥകളിക്കാരുടെ പെണ്ണുങ്ങള്‍ക്ക് മറ്റൊരു വഴീംണ്ടായിരുന്നില്ല.

പറഞ്ഞുവരുമ്പോ, പഷ്ണീശ്വരത്തുകാരുടെ ഉറക്കക്കുറവാണ് അവരെ ക്രിക്കറ്റ് ഭ്രാന്തന്‍മാരാക്കിയത്. അഞ്ചാറുകൊല്ലംകൊണ്ട് അവമ്മാര് കണ്ടുകൂട്ടിയ ഡേനൈറ്റ് മത്സരങ്ങള്‍ക്കു കണക്കുണ്ട്, പക്ഷെ കയ്യില്ല, സമ്മതിച്ചു .

എന്നു പറഞ്ഞപ്പോളാണ്, കണവന്റെ കരലാളന കിട്ടീട്ട് നാളേറെയായ കാമിനിമാര്‍ പഷ്ണീശ്വരത്ത് പെരുകിവന്നത് ഒരൊ‍റ്റക്കുഞ്ഞറിഞ്ഞില്ല എന്നതായിരുന്നു സത്യം. ഭാര്യാമണികള്‍ പരമ്പരാഗതമായി കിട്ടിയ അടവുകള്‍ സെക്ഷന്‍ സെക്ഷനായി (താഴെ) സ്വന്തം കൊമ്പന്മാരുടെ മേല്‍ പ്രയോഗിച്ചുനോക്കി ആദ്യം വശായി, പിന്നെ അമ്പേ നിരാശരായി-

സെക്ഷന്‍1 : കാച്ചിയ എണ്ണ, മുല്ലപ്പൂ, കടാക്ഷപ്പണികള്‍. ബിരുദാനന്ദബിരുദങ്ങളൊക്കെയുള്ള ആണുങ്ങള്‍ക്ക് ഇതു ധാരാളം മതിയാകും.
സെക്ഷന്‍2: വാക്ക്-നോക്ക്-തൊഴില്‍ അല്ലെങ്കില്‍ ജെയില്‍ എന്നു പറേണപോലെ‍ ‘ പ്രാക്ക് ’ .
സെക്ഷന്‍3: സൈഡ് പോസുകള്‍, അബ്ഡോമന്‍, ചെസ്റ്റ് (യോഗയില്‍ ഈ ലാസ്റ്റിനെ ‘ധ’കാരാസനം‍ എന്നു പറയും. ബ്രഹ്മാസ്ത്രമാണ് . സംഗതി ഫ്രീ ആണെങ്കിലും ഈ ലാസ്റ്റ് പോസ്സ്‍ നേരിട്ട് കാണുന്നത് ആണുങ്ങള്‍ക്ക് കോങ്കണ്ണുണ്ടാക്കും . കതകിനു പിന്നില്‍നിന്നു നിരീക്ഷിയ്ക്കുന്നതായാല്‍‍ പൂര്‍ണ്ണഗ്രഹണം സംഭവിയ്ക്കുന്നത് കൂള്‍കൂളായി കാണാം.)


* * *
എന്നിട്ടും, ഒരുനാള്‍ പഷ്ണീശ്വരവും ഊണേശ്വരവും തമ്മില്‍ ഒരു പൊരിഞ്ഞ വണ്‍ഡേ നടന്നു !
എന്തായിരുന്നു അതിനു പ്രകോപനം ?
ആര് ടോസ്സ് നേടി ?
ആര് കളിയിലെ കേമനായി ?
എന്തായിരുന്നു ഇരുകൂട്ടരുടേയും അടവുനയങ്ങള്‍ ?
ഒടുവില്‍, ആര്‍ക്ക് കിട്ടി ഗപ്പ് ?

ഇനിയങ്ങോട്ടുള്ളസ്തെല്ലാം സംഭവബഹുലം മാത്രമാണ്... (തുടരും)

Friday, January 4, 2008

2008ഓളം നവവത്സരാശംസകള്‍ !