Sunday, May 18, 2008

കഥ : ഞാനും ഖലാസികളും

ഇത് ഞാന്‍ ആദ്യമായി ഒരു പത്രത്തിലേയ്ക്ക് അയച്ചുകൊടുത്ത, ആദ്യമായി പത്രത്തില്‍ അടിച്ചുവന്ന എന്റെ കഥയാണ് (എന്താ കഥ !) . രണ്ടേ രണ്ടു പേജ് എന്നു താക്കീതു ചെയ്തിട്ടും ‘കഥയെഴുതിയിട്ടു കാര്യം. ഇതു മൂന്നരത്തരം’ എന്ന് ചിന്തിച്ചുചിന്തിച്ച് ആവേശം മൂത്ത് മൂന്നരപ്പേജായിപ്പോയ കഥ നല്ലവനായ മനോരമ പത്രം ‘അനുഭവം’ പേജ് സബ്ബ് എഡിറ്റര്‍ ക്ഷമാപണത്തോടെ ശ്ലോകത്തിലാക്കുകയായിരുന്നു. പടം , പക്ഷെ, കൊടുക്കാഞ്ഞത് . . .

ങ്ഹ, പോട്ടെ, ഞാന്‍ കഷ്ട്ടപ്പെട്ട് മുഴ്വോനും ഇവിടെ പകര്‍ത്തുന്നു.

ഞാനും ഖലാസികളും
തിരുവനന്തപുരമാണു സ്ഥലം. പതിമൂന്നു കൊല്ലം മുമ്പാണ്. ഞാന്‍ മഹാതടിയനായി തുടരുന്ന കാലം. തടി കുറയ്ക്കൂ എന്ന് പൊതുജനം പൊതുവെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ട്.

ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എണീറ്റ്, കവടിയാര്‍-തൈക്കാട്-തമ്പാന്നൂര്‍-സ്റ്റാച്ച്യു-കവടിയാര്‍ എന്ന പതിമൂന്നു കിലോമീറ്റര്‍ നടത്തം, വൈകീട്ട് ശിവാനന്ദ യോഗാശ്രമത്തില്‍ ഒരു മണിക്കൂര്‍ എല്ലുമുറിയെ യോഗാസനം, മാസാമാസം ആദ്യ ഞായറാഴ്ച്ചകളില്‍ തൈക്കാട് ഗാന്ധിഭവനില്‍ വെച്ച് പ്രകൃതിജീവനാചാര്യന്‍ സി.ആര്‍.ആര്‍.വര്‍മ്മയുടെ മുമ്പില്‍ പൊട്ടിക്കരച്ചില്‍ ചേര്‍ത്ത കുമ്പസാരം, നിരന്തരമായ കുമ്പളങ്ങാമൊളോഷ്യം കൂട്ടിയുള്ള ഊണ് എന്നിവയ്ക്കൊന്നും എന്നെ ഒരു ക്വിന്റല്‍ ആവുന്നതില്‍നിന്ന് തടയാനായില്ല.


ഈ പ്രതിഭാസത്തിന് കാര്യമായ സംഭാവനകള്‍ നല്‍കിയ രാത്രിയിലെ തട്ടുകട പ്രസ്ഥാനത്തോട് ഞാന്‍ എന്നെന്നേയ്ക്കുമായി കണ്ണീരോടെ വിട ചൊല്ലി. എന്നിട്ടും, ഞാന്‍ 120 കി.ഗ്രാന്‍. ലാക്കാക്കി കുതിക്കുന്നതു കണ്ട എന്റെ സഹപ്രവര്‍ത്തകനാണ് ഓടിവന്ന് ഉപദേശിച്ചത് : “ഇനി ഒരൊറ്റ വഴ്യേള്ളൂ. ഷട്ടില്‍ കളി ”.


ഷട്ടില്‍ കളിച്ച് കളിച്ച് ശരീര വടിവു കണ്ടെടുത്ത അയാളുടെ ഡസന്‍ കണക്കിന് ബന്ധുക്കളുടെ കഥ പറഞ്ഞു പകുതിയാക്കിയതും ഞാന്‍ ചാല മാര്‍ക്കറ്റിലെ ഏറ്റവും വില കുറഞ്ഞ ബാറ്റും ചുഴറ്റി, ഷട്ടില്‍ കോര്‍ട്ടില്‍ അസ്വസ്ഥനായി ഉലാത്താനാരംഭിച്ചിരുന്നു.


കളി തുടങ്ങി ആദ്യ മിനിറ്റിലാണതു സംഭവിച്ചത് എന്നു മാത്രമേ എനിക്കോര്‍മ്മയുള്ളൂ.. എതിര്‍ കളിക്കാരന്‍ പൊക്കിയടിച്ച ഷട്ടില്‍ ഞാന്‍ കുതിച്ചു ചാടി, നൂറടി മുകളില്‍ അന്തരീക്ഷത്തില്‍ വെച്ചുതന്നെ തിരിച്ച് വെടിയുണ്ടയായി പായിച്ചതാണല്ലൊ ...! എന്തോ... ഓര്‍മ്മ വന്നപ്പോള്‍, മെഡിക്കല്‍ കോളേജിലെ വാര്‍ഡിലേയ്ക്കുള്ള ഇടനാഴിയിലൂടെ, ഒരു ചെറുചിരിയോടെ ചക്രക്കസേരയില്‍ സവാരിഗിരിഗിരി ചെയ്യുകയായിരുന്നു. വഴിയും സ്ഥലവും ഒന്നും പറഞ്ഞുകൊടുക്കാനാവാതെ, ഞാന്‍ ഉന്തുവണ്ടിയില്‍ ആകെ ചൂളിയിരുന്നപ്പോള്‍, സകലമാന ഔട്പേഷ്യന്റ് രോഗികളുടെയും അവരുടെ കൂട്ടിരിപ്പുകാരുടേയും പ്രേമസ്നേഹബഹുമാനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് അറ്റന്‍ഡര്‍ ഒരു വിരലില്‍ വണ്ടി ബാലന്‍സു ചെയ്ത് എം.ജി.ആര്‍. സ്റ്റൈലില്‍ എന്നെ ചുമ്മാ തെളിച്ചുകൊണ്ടുപോകുകയും ഒരു മണിക്കൂറിനകം ഒട്ടും സ്റ്റൈല്‍ കുറയ്ക്കാതെ, ബാന്‍ഡേജടക്കം നൂറ്റിനാല്‍പ്പതു കിലൊ ആയ എന്നെ പൂര്‍വസ്ഥാനത്ത് എത്തിക്കുകയും ചെയ്തു.


ചക്രവണ്ടിയില്‍നിന്ന് ഞങ്ങള്‍ വന്ന ടാക്സിയിലേയ്ക്ക് എന്നെ ലോഡ് ചെയ്യാന്‍ രണ്ടു ലോക്കല്‍ ഖലാസികളെ എന്റെ മൂന്നു സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ഏര്‍പ്പാടാക്കിയിരുന്നു. ഭാരോദ്വഹനം കാണാന്‍ ആബാലവൃദ്ധം വമ്പിച്ച ജനക്കൂട്ടം ഉണ്ടായിരുന്നു എന്ന് എനിക്കിപ്പോള്‍ ചുമ്മാ തോന്നുന്നതാണൊ ?‍


ഏതായാലും , ഈ സംഭവത്തിന്റെ അവസാന ഭാഗവും ഞാന്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേര്‍സിന്റെ ഗ്രൌണ്ട് ഫ്ലോറും എത്തി എന്നു പറഞ്ഞാല്‍ മതിയല്ലൊ. അണ്ടര്‍ വെയ്റ്റുകളായ എന്റെ മൂന്നു സഹപ്രവര്‍ത്തകരും ജീവന്‍ടോണ്‍, പോത്തിന്‍ദ്രാവകം എന്നിവ തങ്ങളുടെ നല്ല കാലത്ത് കഴിച്ചിരുന്നെങ്കില്‍ എന്ന് കുണ്ഠിതപ്പെട്ടിരിക്കെ, മെഡിക്കല്‍ കോളേജില്‍ നിന്നു കണ്ടെടുത്ത ആ ഖലാസിമാര്‍ എന്നെ പൊക്കിയെടുത്ത് നടക്കാനാരംഭിച്ചിരുന്നു. അഭിമാനം കൊണ്ട് എനിക്കു മരിച്ചാ മതീന്നായി !


ആദ്യത്തെ നിലയിലേയ്ക്കുള്ള പത്തൊമ്പതു പടികള്‍ ശബ്ദായമാനമായി ഒരുവിധം കയറിയപ്പോഴേയ്ക്കും ഖലാസികളുടെ കണ്ണുകള്‍ തള്ളി വരുന്നതും രണ്ടും രണ്ടും നാലു മൂക്കോട്ടകള്‍ ക്രമാതീതമായി വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്നതും ഞാന്‍ ശ്രദ്ധിച്ചു. നടയോനടയുടെ ഇസ്പീഡാണെങ്കില്‍ ടേപ്പു വലിയുന്നതു പോലെ കുറഞ്ഞേ വരുന്നു . ഞാനാണെങ്കില്‍, കാല്‍ എന്നു പറയുന്ന സംഭവമേ ഉപയോഗിക്കാതെ ഒരു വീടിന്റെ മൂന്നാം നിലയിലേയ്ക്ക് ആദ്യമായി ഉയര്‍ന്നുവന്നതിലെ ഭയങ്കരമാന ത്രില്‍ രസിക്കാന്‍ പറ്റാത്തവിധം ചമ്മലിലാണ്. എന്റെ മുന്നിലും പിന്നിലുമായി അകമ്പടി സേവിച്ച ആ മൂന്നു സഹപ്രവര്‍ത്തകര്‍ “സൂക്ഷിച്ച്”, “ങ്ഹ, നേരെ പോരട്ടെ”, “ഇനി, ആ വളവു തിരിഞ്ഞാ മതി”, എന്നൊക്കെ നിരന്തരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തന്ന്, തങ്ങളും ഈ കായികപരിപാടിയില്‍ ഒട്ടും കുറവല്ലാത്ത സംഭാവനകള്‍ അര്‍പ്പിക്കുന്നുണ്ടെന്ന് അയല്‍ വാസികളെ അറിയിച്ചുകൊണ്ടേയിരുന്നു.


ഖലാസികളിലൊരാള്‍ ഷുവറായും ചാവും എന്നൊരു ഘട്ടത്തില്‍, എങ്ങനെയോ ഞാനെന്റെ ഇരുമ്പു കട്ടിലില്‍ എത്തിപ്പെട്ടു. എന്നെ കിടക്കയില്‍ ഡെപ്പോസിറ്റ് ചെയ്ത്, ഖലാസി ആക്റ്റ് അനുശാസിക്കുന്നപോലെ അല്‍പ്പനേരം ചുറ്റിപ്പറ്റിനിന്ന്, ഖലാസികളില്‍ ‘പഠിപ്പിസ്റ്റ്’ എന്നു തോന്നിച്ച ചെറുപ്പക്കാരന്‍ അടുത്തുവന്ന് കുശുകുശുത്തു. “ സാറിന്റെ കൂട്ടര്, ഒരു കാലത്ത് ഞങ്ങളെ വരച്ചു വരച്ച് നാണം കെടുത്തീട്ട്ണ്ട്. അതോണ്ട്, ആ വാക്ക് ഉപയോഗിയ്ക്കണില്ല. നൌ, പ്ലീസ് ഗിവ് മി ദാറ്റ് വെയ്റ്റ് ലിഫ്റ്റിങ്ങ് ചാര്‍ജസ് . സംസാരിച്ചു നില്‍ക്കാന്‍ സമയമില്ല ”.


നായനാര്‍ ഭരണകാലത്തെ അട്ടിമറിക്കൂലിയെ കളിയാക്കി കാര്‍ട്ടൂണിസ്റ്റുകള്‍ ധാരാളം വരച്ചിരുന്നല്ലൊ. ഞാനും ആ വര്‍ഗ്ഗമാണെന്ന് എന്റെ സഹപ്രവരത്തകരിലൊരാള്‍ പോരും വഴി, ഖലാസിയോട് പറഞ്ഞുപോയി പോലും !

25 comments:

ഞാന്‍ ഇരിങ്ങല്‍ said...

ദേ... ഇങ്ങോട്ട് നോക്കിയേ..വീണ്ടും ഹാസ്യതരംഗം ബ്ലോഗില്‍ ...!

വരയിലെ‍ ഒരേഒരു ഹാസ്യതാരം കഥയിലും!!

കഥയിലെ ചില രംഗങ്ങളില്‍ പൊട്ടിച്ചിരിക്കാനും വീണ്ടും ചിരിക്കാനും കഴിഞ്ഞു. ഓരോ സീനും സിനിമ പോലെ കാണാന്‍ കഴിഞ്ഞു.

കഥ മനോഹരമായി അനുഭവ കഥയായതു കൊണ്ട് തന്നെ. കൊച്ചു ത്രേസ്യയ്ക്ക് ശേഷം ഹാസ്യ തരംഗം മുന്നേറുന്നതില്‍ അഭിനന്ദനങ്ങള്‍.

ഖലാസികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിവാദനങ്ങള്‍

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

കുട്ടന്‍മേനൊന്‍ said...

സകലമാന ഔട്പേഷ്യന്റ് രോഗികളുടെയും അവരുടെ കൂട്ടിരിപ്പുകാരുടേയും പ്രേമസ്നേഹബഹുമാനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് അറ്റന്‍ഡര്‍ ഒരു വിരലില്‍ വണ്ടി ബാലന്‍സു ചെയ്ത് എം.ജി.ആര്‍. സ്റ്റൈലില്‍ എന്നെ ചുമ്മാ തെളിച്ചുകൊണ്ടുപോകുകയും ..ഇടവേളയ്ക്കു ശേഷം കിടിലന്‍ ഒരു പോസ്റ്റ്.

തമനു said...

അഭിമാനം കൊണ്ട് എനിക്കു മരിച്ചാ മതീന്നായി !

ഖലാസികളിലൊരാള്‍ ഷുവറായും ചാവും എന്നൊരു ഘട്ടത്തില്‍, എങ്ങനെയോ ഞാനെന്റെ ഇരുമ്പു കട്ടിലില്‍ എത്തിപ്പെട്ടു...

എന്റെ സജ്ജീവണ്ണാ .... എന്തിട്ടാ കീറ്... !!!

ചിരിച്ചു ചിരിച്ചൊരു പരുവമായി .... :)

വേണു venu said...

കളി തുടങ്ങി ആദ്യ മിനിറ്റിലാണതു സംഭവിച്ചത് എന്നു മാത്രമേ എനിക്കോര്‍മ്മയുള്ളൂ.
ഹാഹാ...
മീശമാധവനിലെ ജഗതിയുടെ സംഭാഷണം ഓര്‍മ്മ വന്നു.
“അല്ലാ പിള്ളേച്ചാ..എന്താ ശരിക്കും സംഭവിച്ചതു്.?“
“ഒന്നു കുനിഞ്ഞു. പിന്നെ ഒന്നും ഓര്‍മ്മയില്ലെടോ.”
ഞാനാണെങ്കില്‍, കാല്‍ എന്നു പറയുന്ന സംഭവമേ ഉപയോഗിക്കാതെ ഒരു വീടിന്റെ മൂന്നാം നിലയിലേയ്ക്ക് ആദ്യമായി ഉയര്‍ന്നുവന്നതിലെ ഭയങ്കരമാന ത്രില്‍ രസിക്കാന്‍ പറ്റാത്തവിധം ചമ്മലിലാണ്.
രസിച്ചു മാഷേ....:)

സങ്കുചിതന്‍ said...

ഈ ഭീമസേനന്‍ ഗദയില്‍ പുലിയായതുകൊണ്ടും ഉണ്ടന്‍ അഥവാ തടിയന്‍ ആയതു കൊണ്ടും എല്ലാവരും ഗദാ വീരന്‍ എന്ന് ബ്രാന്ദ് ചെയ്തു. അതിനാല്‍ ടി കക്ഷിയുടേ അമ്പെയ്ത്ത് പാടവം, കുന്ത പാടവം, വാള്‍ പയ്ട്ട് പാടവം ഇത്യാദി ആരും ശ്രദ്ധിക്കുന്നില്ല.

അതുപോലെയായി ഈ 140 ക്വിന്റല്‍ ഗെഡിയുടേ ഗതി.

തടിയന്‍ ചേട്ടാ, വര നിര്‍ത്തി എഴുത്ത് തുടങ്ങ്. എന്റെ പരിയാരം രേഖകള്‍ എന്ന് പേരുമിട്.....


അസൂയകൊണ്ടെന്റെ മനം നീറുന്നു.....

Anonymous said...

തകര്‍ത്ത് വാരിയിരിക്കുന്നു. മനോരമയില്‍ വന്നല്ലെ?
കണ്‍ഗ്രാറ്റ്സ്.

ചിരിപ്പിച്ച് കൊല്ലുന്നത് ക്രിമിനല്‍ കുറ്റം അല്ല എങ്കില്‍ ഒരു പക്കാ പ്രൊഫഷണല്‍/സീരിയല്‍ കില്ലറാകാന്‍ ഉള്ള യോഗ്യതാ സെപ്രിട്ടിക്കറ്റായി ഇത് മാറട്ടെ

Don(ഡോണ്‍) said...

ചിരിയുടെ മലപ്പടക്കതിനല്ല ഒരു വെടിക്കെട്ടിന് തന്നെ വകുപ്പുണ്ടല്ലോ . ചിരിച്ച് ചിരിച്ച് മണ്ണ് കപ്പിപ്പോയി . ഇനി ആ മണ്ണ് എന്തു ചെയ്യും

benny said...

ഖലാസികളില്‍ കൂടുതലും ചെയിന്‍ബ്ലോക്ക് ഉപയോഗിക്കുന്നവരല്ലേ...
ഇവിടെയും അതാവാമായിരുന്നു

sundaran

ഗുപ്തന്‍ said...

വെടിക്കെട്ടന്നെ...:))

AJESH CHERIAN said...

അപ്പോ ഷട്ടില്‍ കളിച്ചാമതിയല്ലേ...അതുകൊള്ളാം..ഏത് ?. പോസ്‌റ്റ്.

kaithamullu : കൈതമുള്ള് said...

സജ്ജീവേ,
ഹാസ്യകലാനിധീ, ഹാസ്യകേരളത്തിന്റെ രോമാഞ്ചമേ,

ഇനി അഭിമാനം കൊണ്ട് എനിക്ക് മരിച്ചാ മതി!

“ശങ്ക’ തീര്‍ന്ന നിലക്ക് ധൈര്യായി പോരട്ടെ തുടരെത്തുടരെ.....

Visala Manaskan said...

ഹഹഹ... തകര്‍പ്പന്‍!

ഇതിനൊരു മറുഭാഗം കഥക്ക് വകുപ്പുണ്ടല്ലോ ചുള്ളന്‍! ഖലാസിയുടെ സൈഡീന്ന്. അതും ഞെരിക്കും. ട്ടാ.

കൊച്ചുത്രേസ്യ said...

അപ്പോള്‍ ഇതാണല്ലേ വെട്ടിമുറിക്കലിനു വിധേയമായ ആ കദനകഥ.

ചിരിച്ചു ചിരിച്ച്‌ എനിക്കു മരിച്ചാ മതീന്നായിപ്പോയി :-)

കുഞ്ഞന്‍ said...

ഹഹ..ഖലാസിമാരുടെ അവസ്ഥ ഇങ്ങനെയാണെങ്കില്‍..

മൂര്‍ത്തി said...

നല്ല തമാശ ഉണ്ട്...ഇനി ഊണു വേണ്ട..:)

കുതിരവട്ടന്‍ :: kuthiravattan said...

കിടിലന്‍ .
അങ്ങനെ തന്നെ വേണം ആ ഖലാസികള്ക്ക് :-)

kunthampattani said...

nte velichappade.....
kollato...
iniyum vayikan thonnanu.
ezhuthane....

അഭിലാഷങ്ങള്‍ said...

നന്നായി രസിച്ചു വായിച്ചു. വീട്ടീന്ന്.

വായിച്ചതിന് ശേഷം സന്തോഷത്തോട് ഒരു ഗ്ലാസ് വെള്ളം വായിലേക്കൊഴിച്ചു. (സന്തോഷം വരുമ്പോ ഞാന്‍ വെള്ളം വായിലേക്കൊഴിക്കാറാണ് പതിവ് എന്നല്ല ഉദ്ദേശിച്ചത്, ദാഹിച്ചിട്ടാണ്.. ഹൊ, എന്തൊക്കെ വിശദമാക്കണം!). അപ്പോഴാണ് വായിച്ചവസാനിപ്പിച്ച അവസാനിച്ച ഭാഗം ചുമ്മ ഓര്‍ത്തത്.

“ഖലാസികളിലൊരാള്‍ ഷുവറായും ചാവും എന്നൊരു ഘട്ടത്തില്‍..........”

“ഖലാസികളില്‍ ‘പഠിപ്പിസ്റ്റ്’ എന്നു തോന്നിച്ച ചെറുപ്പക്കാരന്‍........”

ആ ഭാഗങ്ങള്‍..ഹി ഹി.

“പ്ബ്ബൂം.....“ ന്നും പറഞ്ഞ് വായിലുള്ള വെള്ളത്തിന്റെ നല്ലൊരുഭാഗം ലാപ്പ്ടോപ്പിന്റെ കീബോര്‍ഡിലൂടെ അകത്തേക്ക്... അപ്പോള്‍ അത് ഓഫ് ചെയ്തു. ഇന്നു പോയിട്ട് ഓണ്‍ ചെയ്തു നോക്കട്ടെ. വല്ല ഇഷ്യുവും ഉണ്ടേല്‍ നഷ്ടപരിഹാരം തരേണ്ടിവരും. ഇല്ലേല്‍ ഞാന്‍ കൊട്ടേഷന് ആളെ വിടും.. തടിയൊന്നും എനിക്ക് പ്രശ്നമല്ലേ... JCB വച്ച് ഇടിച്ചുനിരത്തും.. ജാഗ്രതൈ..

:-)

lakshmy said...

ആദ്യമായിട്ടാ ഈ ബ്ലോഗില്‍. രസിച്ചൂട്ടോ

ആഗ്നേയ said...

sajeevetta..
namichuu..
sajeevettaneyalla...
khalasikale....:D

Sebin Abraham Jacob said...

ഹഹ, ഗംഭീരമായിട്ടുണ്ടു് ആ വീഴ്ച. സജീവേട്ടന്റെ സ്ഥാനത്തു് ഒന്നാന്തരമൊരു സുമോ ഗുസ്തിക്കാരനെ തന്നെ ഞാനങ്ങു സങ്കല്‍പ്പിച്ചു! അല്ല, അതിരിക്കട്ടെ, ആ ബാറ്റിനു് വല്ലതും പറ്റിയോ? ഇല്ലെങ്കില്‍​നമ്മുടെ ഖലാസികള്‍ക്കു് കൊടുക്കായിരുന്നു...

ചിത്രാഞ്ജലി said...

സജ്ജീവെട്ടാ...

...........................
...........................


ഒന്നും പറയാനില്ലാ‍....

സുല്‍ |Sul said...

gundaa mandaa sajjeeve
ninte bhaaram kuraykkaathe
iniyum shuttiledutthennaal
akkaLi theekkaLi sookshicchO...

khalaasikaL zindabad.
-sul

ഉഗാണ്ട രണ്ടാമന്‍ said...

:)

നന്ദകുമാര്‍ said...

"ഞാനാണെങ്കില്‍, കാല്‍ എന്നു പറയുന്ന സംഭവമേ ഉപയോഗിക്കാതെ ഒരു വീടിന്റെ മൂന്നാം നിലയിലേയ്ക്ക് ആദ്യമായി ഉയര്‍ന്നുവന്നതിലെ ഭയങ്കരമാന ത്രില്‍ രസിക്കാന്‍ പറ്റാത്തവിധം ചമ്മലിലാണ്...."

ഹഹഹ..!! സജ്ജീവ്ജി...അലക്കിപ്പൊളിച്ചു. ഓരോ വരികളും മുന്നില്‍ ദൃശ്യങ്ങള്‍ കാണുന്ന പോലെ. നന്നായിരിക്കുന്നു എഴുത്ത് അതിനിടയിലെ ചിത്രവും..ഹഹഹ