Friday, April 18, 2008

ഉദ്യോഗപര്‍വം കഥ : ഞാന്‍ ടെന്‍ഡുല്‍ക്കര്‍

നിങ്ങടെയൊക്കെ യഥേഷ്ടം കല്ലു വെച്ച നുണക്കഥകള്‍ കേട്ടുകേട്ട് പണ്ടേ പണ്ടാരമടങ്ങിയതുകൊണ്ടായിരിക്കണം, ഞാനെന്റെ സംഭവകഥകള്‍ കൂടി മറന്നിരിക്കുന്ന മട്ടാണിപ്പോള്‍... :(

ഏതായാലും , ഇതാ ഒരു സംഭവകഥ!
...................................................................................
അങ്ങനെയിരിയ്ക്കെ, ഒരു സന്ധ്യാനേരം.



ഉഗ്രനൊരു സംഭവകഥ എന്റെ സ്മൃതിയില്‍നിന്ന് ‘ഡാ’വില്‍ നിത്യമായ വിസ്മൃതിയിലേക്കുള്ള ഇടനാഴിയിലൂടെ സിമ്പ്ലി അപ്രത്യക്ഷനാവാനുള്ള തത്രപ്പാടോടെ കൂനി നീങ്ങുന്നതു പെട്ടെന്നാണ് കണ്ടത്.

മടിച്ചുനിന്നില്ല. നിന്നനില്‍പ്പില്‍നിന്ന് ഒരൊറ്റയലര്‍ച്ചയാണ് - “നില്‍ക്കവിടെ. തോക്കുകള്‍ താഴെയിടൂ. നിങ്ങള്‍ C.I.D. കളാല്‍ ചുറ്റപ്പെട്ടിരിക്കയാണ്.“

കഥ ഉടനടി പലായനശ്രമം ഉപേക്ഷിച്ച് കേവലം നൂല്‍ബന്ധത്തില്‍ മുന്നില്‍ വന്നു നിന്നു. ആ കശ്മലനെ ഞാനിതാ തുറന്നു കാട്ടുകയാണ്.
************





ഞാനന്ന്, കൊച്ചിയില്‍ ഇങ്കം ടാക്സ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്റ്ററേറ്റില്‍ ‘ജോലി ചെയ്യുന്നതായി’ ഭാവിക്കുന്ന കാലം. എറണാകുളം സൌത്ത് റെയില്‍വേ സ്റ്റേഷന് ഏറ്റവുമടുത്ത് കിടക്കുന്ന ഈ ഓഫീസിന്റെ ഇടനാഴികളില്‍ മൂത്രമൊഴിക്കാനുള്ള വ്യഗ്രതയോടെയിരിക്കുന്ന അപരിചിതരുടെ ബഹളമാണ് ദിവസോം. കേരളത്തില്‍ എവിടെയെങ്കിലും ഒരു റെയ്ഡ് നടത്ത്യാല്‍ അതിന്റെ പിന്നത്തെ യേഴു നാള്‍കളിലാണ് ഈ പ്രതിഭാസം ഫുള്‍ട്ടിഫുള്ളായും കണ്ടുവന്നിരുന്നത്.

എന്നിരുന്നാലും, ഈ ഓഫീസില്‍ ക്ഷണിയ്ക്കപ്പെടാത്ത അതിഥികള്‍ ഇല്ല തന്നെ എന്നു പറയാം. എന്നാലോ, ക്ഷണിയ്ക്കപ്പെടാത്ത, അസൂയക്കാരായ അയല്‍വാസികളുടെ രണ്ടു ഡസന്‍ ശബ്ദങ്ങളെങ്കിലും ഒരു ദിവസം കേട്ടില്ലെങ്കില്‍ മലയാളി അവന്റെ പ്രകൃതം മാറ്റിയോ എന്നു ഞങ്ങള്‍ ശങ്കിക്കുമായിരുന്നു. ഫോണിലൂടെ ‘രഹസ്യം’ കൈമാറുന്നയാള്‍ രണ്ടു വാചകത്തിനിടയ്ക്ക് നാലു വ്യത്യസ്ത ശബ്ദങ്ങളില്‍ സംസാരിക്കുന്ന സമ്പ്രദായമാണ് പൊതുവെ കണ്ടുവരാറുള്ളത്. ഇന്‍ഫോമേഴ്സ് എന്നു പറയപ്പെടുന്നഈ മഹാ സൂത്രശാലികളാണ് ടെലിഫോണ്‍ മിമിക്രി എന്ന ഈ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് ഗപ്പ് നേടാറുള്ളത് എന്നതും പ്രസ്താവ്യമത്രെ !

************
അങ്ങനെയിരിക്കെ....

1997. അതിന്റെ ഏപ്രിലിലെ 20കളിലെ ഏതോ ഒരു തിയ്യതി. അതിന്റെ സുപ്രഭാതം.
(ഹയ്യോ, ചതിച്ചു. ഞാന്‍ വിട്ടു പറഞ്ഞൊ ? ഞങ്ങടെ രഹസ്യ സ്വഭാവം അതിന്റെ വഴിക്കു പോയോ ?)


സോറി, നിലാവുള്ള ഏതോ ഒരു മദ്ധ്യാഹ്നം.

2 കിലോയുള്ള 1910 മോഡല്‍ റിസീവര്‍ ഞാന്‍ വെറും ചെറുവിരലില്‍ സപ്പോര്‍ട് ചെയ്ത് ചെവിയോര്‍ക്കുകയാണ്. അപ്പുറത്തൂന്ന് രണ്ടു ശബ്ദത്തില്‍ ഒരൊറ്റ ‘ഹലോണ്‍’.

വീണ്ടും അവന്‍ തന്നെ. ഏതോ ഒരുഇന്‍ഫോമര്‍. അന്നേയ്ക്കും മഹാബുദ്ധിശാലിയായി മാറിക്കഴിഞ്ഞ ഞാനുണ്ടോ പതറുന്നു !

എറണാകുളം സൌത്തിലേയും പ്രാന്തപ്രദേശങ്ങളീലെയും കാലാവസ്ഥ, തേവര മീന്‍ചന്തയിലെ ക്രമസമാധാനനില, നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടുത്തകാലത്ത് രേഖപ്പെടുത്തപ്പെട്ട ഏറ്റവും കൂടിയ താപനില എന്നീ ഇടവഴികളിലൂടെ പാത്തുവന്ന് ചുറ്റിനും കാടടച്ച് വെടിയുതിര്‍ത്തുകൊണ്ടാണ് അശരീരിയുടെ നിഷ്ക്കളങ്കമായ അധിനിവേശം. വിഷയത്തിലേയ്ക്ക് കടക്കാനെന്നോണം അതാ, പെട്ടെന്ന് ഒരു 3 മിനിറ്റ് നിശ്ശബ്ദത. ആ സമയത്ത് നമ്മള്‍ ഫോണ്‍ വെയ്ക്കാന്‍ പാടില്ല. അങ്ങേപ്രത്ത്, കലക്കന്‍ ആശയ രൂപീകരണം നടക്കുകയായിരിക്കും എന്നാണ് പ്രമാണം. ആ സമയം, യു ആര്‍ ബട് ജസ്റ്റ് ആന്‍ ഇയര്‍. അവന്‍ വെറുമൊരു ചുണ്ടും.

കൃത്യം 181-ആം സെക്കന്‍ ഡില്‍ ശബ്ദം ലൈനില്‍ വന്നു. ആ ‘ഞെട്ടിക്കുന്ന രഹസ്യം’ ഒറ്റ ശ്വാസത്തില്‍ പറഞ്ഞുതീര്‍ത്തു ....


അതിഭീകരനായൊരു രാജ്യദ്രോഹിയെപ്പറ്റിയാണിനിപ്പറയാന്‍ പോകുന്നത്. അതീവ ശ്രദ്ധയോടെതന്നെ കേള്‍ക്കുമെന്നു കരുതട്ടെ (പൊതുവെ, പത്രഭാഷയാണ് ഈ കുരുപ്പുകള്‍ക്ക് പഥ്യം. പ്രത്യേകിച്ച്, മലയാളത്തിലാണെങ്കില്‍‍ കര്‍മ്മണി ശൈലിയുടെ ഉപാസകരാണ് ഇക്കൂട്ടര്‍. ഇംഗ്ലീഷിലാണെങ്കില്‍ കോമ്പൌണ്ട് സെന്റെന്‍സില്‍ കുറഞ്ഞൊരു പ്രയോഗമില്ല. ). ടിയാന്റെ പേര് തല്‍ക്കാലം അജ്ഞാതമായിരിക്കട്ടെ. ടിയാന്‍ 100 കോടിയുടെ അനധികൃത പലിശ-ഭൂമി-ഹെറോയിന്‍ ഇടപാടുകളില്‍ നിന്ന് ഏതാണ്ട് 95 കോടിയോളം ലാഭം ഉണ്ടാക്കിയിട്ടുണ്ടത്രെ ! ടിയാന്റെ ഒറ്റനിലവീടിന് മൂന്ന് ഭൂഗര്‍ഭ അറകളാണത്രെ. അല്‍ഖ്വൈദയുമായി ആത്മബന്ധമുണ്ടനു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല തന്നെ . ഇതിനെല്ലാത്തിനും പുറമെ, മൂന്നോളം പുത്തന്‍ എലിക്കോപ്ട്ടറുകള്‍ അടുത്താഴ്ച്ച വാങ്ങിക്കാനുള്ള പദ്ധതിയും ടിയാന്‍ ഇട്ടിട്ടുണ്ടത്രെ !
.
കുംഭക പൊസിഷനില്‍ പിടിച്ചുനിര്‍ത്തിയിരുന്ന എന്റെ പൊന്നു ശ്വാസത്തെ കെട്ടഴിച്ചു വിടലായിരുന്നു ഞാന്‍ പിന്നെയാദ്യം ചെയ്ത പണി. നോര്‍മലായതും, ഞാന്‍ ഒരൊറ്റ ചോദ്യാ -

“ നിങ്ങള് ബി.എ. മലയാളം ആയിരുന്നൊ ? ”

അല്ല, ഞാന്‍...ഞാന്‍...ഞാന്‍ തല്‍ക്കാലം ഒരു നമ്പര്‍ ആണ്. കോഡ് നമ്പര്‍ ഹണ്ഡ്രഡ്. കാരണം, എനിക്കു പേരില്ല. അതെ, നൂറ് എന്ന പേരിലായിരിക്കും ഇനി മുതല്‍ താങ്കളുടെ റെക്കോഡില്‍ ഞാന്‍ അറിയപ്പെടുക. ഇപ്പോള്‍, ഞാന്‍ തല്‍ക്കാലം പിന്‍വാങ്ങുകയാണ്. മറക്കണ്ട, നമ്പര്‍ 100. അതായത്, സെഞ്ച്വറി.
.
എന്താ ചെയ്യ്യ ! ഇന്‍ഡ്യയില്‍, ആദായനികുതിവെട്ടിപ്പിന്റ ‘ ഞെട്ടിക്കുന്ന’ രഹസ്യങ്ങള്‍ കൈമാറുന്നവരില്‍ 99 ശതമാനവും ഈ ജാതിയാണ്. തരുന്ന ഒരു വിവരത്തിനും കൃത്യതയില്ല . ഭാവനയുടെ അതിപ്രസരോം - തലേക്കല്ലന്‍ എസ്.എസ്.എല്‍.സി. കുട്ടീടെ ചരിത്രം ഉത്തരക്കടലാസ്സ് വായിക്കുമ്പോലേണ്ടാവും . മൊസ്സാദുമായി ബന്ധമുള്ള മാഷ്, ചൈനീസ് കണക് ഷനുള്ള ചെരിപ്പുകുത്തി, അനധികൃതസ്വത്തിന്റെ അവസാന വാക്കായ അയല്‍വാസി, ഇവരാണ് സാധാരണയായി കള്ളപ്പണത്തിന്റെ കുത്തകവ്യാപാരികള്‍ .

ടി.ഇ.പി. (ടാക്സ് ഇവേഷന്‍ പെറ്റീഷന്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന) മൂലകൃതിയുടെ സാര്‍വദേശീയ രൂപം ഏതാണ്ടിങ്ങനെയാണ്...

കുരുകുരാ-ചറപറാ എഴുതി നിറയ്ക്കുന്ന, ബാര്‍ബര്‍മാര്‍ പത തുടയ്ക്കുമ്പോലേള്ള തുണ്ടു കടലാസ്സില്‍ ആദ്യ മൂന്നു ഖണ്ഡികകള്‍ ആരോപിതനായ വ്യക്തിയുടെ വീടിനു ചുറ്റുമുള്ള പ്രകൃതി വര്‍ണനയ്ക്കു നീക്കിവെച്ചിരിക്കും . കുഴല്‍പ്പണം, സ്വിസ്സ് ബാങ്ക്, ഐ.എസ്സ്.എസ്സ്.-അധോലോക ബന്ധം‍, എസ്റ്റേറ്റുകള്‍ എന്നിവ മുമ്മൂന്നു വാചകങ്ങള്‍ കൂടുമ്പോള്‍ ചുവന്ന അക്ഷരത്തില്‍ തിളങ്ങി നില്‍ക്കുന്നതു കാണാം. ഒരു കോടിയില്‍ കുറയാത്തൊരു സംഖ്യ ഒരു ഡസനില്‍‍ കുറയാത്ത തവണ ചുമ്മാ അവിടവിടെ തൂവിയിരിക്കും. ബാക്കി സ്ഥലമുണ്ടെങ്കില്‍, ഈ ‘രഹസ്യം’ ‘മറ്റവന്‍’ അറിയാനിടയായാല്‍ ലേഖകനു നിസ്സംശയമായും സംഭവിക്കാവുന്ന ഉടനടിമരണം, എന്നാല്‍ തനിക്കു പുല്ലാണ് എന്ന പ്രസ്താവമത്രെ ! വിവരദാതാവിന്റെ പ്യാരില്ല, വിലാസമില്ല, ഒരു കുന്തോമില്ല !


എന്റെ മനക്കണ്ണില്‍ 100 എന്നെഴുതിയ ഒരു പരിചയും പിടിച്ച് ഒരു നൂലന്‍ ചേകവന്‍ വയനാടന്‍ മലകളുടെ താഴ്വാരത്തൂടെ പ്രാണനുംകൊണ്ട് ഓടടാ‍ ഓട്ടം ഓടുകയാണ്.
.
**************

ദിവസങ്ങള്‍ പലത് കൊഴിഞ്ഞു വീഴാനൊന്നും‍ ആരും കാത്തു നിന്നില്ല. എര്‍ണാളത്തുകാര്‍ക്ക് അതിനൊന്നും സമയല്യാന്ന്. പിറ്റേന്ന്. ഓഫീസ്. പ്രഭാതം etc.
ജലദോഷശബ്ദത്തില്‍ ഫോണ്‍ .


‘ഹല’ എന്നു ഞാന്‍.


എന്റെ കാതടച്ച് അതാ അപ്പുറത്തൂന്ന് തുരുതുരെ വെടിവെപ്പാരംഭിച്ചു -


അടുത്താരുമില്ലല്ലൊ അല്ലെ ? എങ്കില്‍, എന്നെ മനസ്സിലായൊ ?


ഇല്ലെന്നു പറഞ്ഞാല്‍...?
ഞാന്‍ ഒരു വര്‍ഗ്ഗമാണ്. രണ്ടു വര്‍ഗ്ഗങ്ങളുടെ ആകത്തുകയുമാണ്.


പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ്കാരനല്ലെ ?
അല്ല, ഞാന്‍... ഞാന്‍.. ഒരു...ഒരു... സംഖ്യയാണ്.


എച്. & സി. ബൂക്സ് ഇറക്കിയ ആങ്കര്‍ മാനേജ് മെന്റ് - ഒരു പഠനസഹായി വായിച്ച ഓര്‍മ്മയില്‍, വളന്ററിയെടുക്കാന്‍ ഇനി പത്തു കൊല്ലോം കൂട്യല്ലെ ഉള്ളൂ എന്നൊരു കലക്കന്‍ ചിന്തയെ ക്ഷണിച്ചു വരുത്തി സല്‍ക്കരിച്ചോണ്ടിരിയ്ക്കെ, അങ്ങേത്തലയ്ക്കലെ അനോനിയുടെ അടുത്ത പ്രതികരണത്തിന് കാതോര്‍ത്തു.


ഹലോണ്‍.. ഞാനൊരു സംഖ്യയാണെന്നു പറഞ്ഞില്ലെ ?


ഏതാ സംഖ്യ ?


മനസ്സിലായില്ല ?


ഇല്ല.


സത്യമല്ലെ ?


ദൃഢവിശ്വാസമാണ്.


എങ്കില്‍ ഞാന്‍ തുറന്നു പറയാം. ഞാന്‍ ടെന്‍ഡുല്‍ക്കറാണ്.


എന്റെ ക്ഷമയുടെ ലങ്കോട്ടി‍ അഴിഞ്ഞു നെല്ലിപ്പലക ലക്ഷ്യമാക്കി പോകുന്നത് ഞാനറിഞ്ഞു.


സോറി. റോങ്ങ് നമ്പര്‍.


അരുത്. നില്‍ക്കിന്‍. ഇനിയൊന്നും, മറയ്ക്കുന്നില്ല. ഞാന്‍ സെന്‍ച്ച്വറിയാണ്. സീക്രറ്റ് ഇന്‍ഫോമര്‍ നമ്പര്‍ വണ്‍...സീറോ...സീറോ. അതായത്, നമ്പര്‍ ഹണ്ഡ്രഡ്. നൂറ്. സെഞ്ച്വറി. അഥവാ, ടെന്‍ഡുല്‍ക്കര്‍.
.
ഇതാ കേട്ട ഇന്‍ഫര്‍മേഷനേക്കാള്‍ ആയിരം മടങ്ങ് രഹസ്യസ്വഭാവമുള്ള ഇന്‍ഫോമര്‍ !
.
മനസ്സിലായില്ലെന്നു നടിയ്ക്കണ്ട. എനിക്കു മറ്റു മൂന്നു അതീവരഹസ്യ സ്വഭാ‍വമുള്ള കേസ്സുകള്‍ കൂടി അറിയിക്കാനുണ്ട്. അതിനു മുന്‍പ്. ആദ്യത്തെ വിവരം തന്ന വകയില്‍ എനിക്കുള്ള അഞ്ചു ശതമാനം കള്ളപ്പണം ഒന്നു കിട്ടിയിരുന്നെങ്കില്‍...
.
പെട്ടെന്ന്, അന്തരീക്ഷം ക്രമാതീതമായി ചൂടുപിടിച്ചു. എന്റെ രക്തം തിളയ്ക്കുകയാണെന്ന് മനസ്സിലായി.


താങ്കളെ എനിക്കൊന്നു കാണാന്‍ കിട്ടിയിരുന്നെങ്കില്‍...
.
എങ്കില്‍ ?
.
കയ്യോടെ തരാമായിരുന്നു.
**************
വര്‍ഷങ്ങള്‍ കഴിഞ്ഞ്, എറണാകുളം ............നടുത്തുള്ള കൊച്ചു തുണിക്കടയില്‍ എന്തോ ഒന്നു വാങ്ങിക്കാന്‍ കുടുംബസമേതം കയറിയപ്പോള്‍, അസാധാരണമായ ഉപചാരമര്യാദകളോടെ കൃശഗാത്രനായൊരു ചെറുപ്പക്കാരന്‍ പിറകില്‍ കൂടി.
.
സാറിനെന്നെ മനസ്സിലായൊ ? ഞാനാണ് ആ നൂറ്. ടെലിഫോണീക്കൂടെ നികുതിവെട്ടിപ്പ് കേസ്സുകള്‍ പറയാറുള്ള...
.
ടെന്‍ഡുല്‍ക്കര്‍ ?
.
അതെ. അന്ന്, പണീല്യാണ്ടെ നടന്നിരുന്നപ്പൊ ലോകത്തോടു തന്നെ വാശിയായിരുന്നു. ഇപ്പൊ, എല്ലാം നിര്‍ത്തി. അഞ്ചു വര്‍ഷായി എമ്പ്ലോയ്മെന്റ് കിട്ടീട്ട്.
.
ശര്യാവാനേ വഴിയുള്ളൂ. ഞാനറിയുന്ന പ്രൊഫെഷണല്‍ ഇന്‍ഫോമര്‍മാര്‍ പേടിയുടെ നിഴലുകളെയും കൂട്ടിക്കൊണ്ടാണ് എന്റെ സങ്കേതത്തിലേയ്ക്കു കടന്നുവരാറുള്ളത്. ഇയാള്‍ വ്യത്യസ്തനാണ്, കൂടുതല്‍ ആഹ്ലാദവാനാണ്.
.
ഞാന്‍ ചെറുതായി ചിരിച്ചൊ ? എവട്യാ ജോലീന്ന് ?
.
ഇവിടെത്തന്നെ. ഞാന്‍ സേയ്ല്സ് മാനാ.
.
ഞാന്‍ തിരിഞ്ഞു നോക്കി. പാതവക്കത്തെ അളവുതൂക്ക തുണിക്കച്ചവടക്കാരിലും പ്രസാദിക്കുന്ന എന്റെ പാവം ഭാര്യ കരയാന്‍ മുട്ടുന്ന മുഖമുള്ള ക്ഷീണിച്ച സെയില്‍സ് ഗേളിനോട് കുശലം ചോദിക്കുകയാണ്. ഞാന്‍ എന്റെ കക്ഷിയെ കണ്ണുകൊണ്ട് അരികത്തേയ്ക്കു വിളിച്ചു.
.
നോക്കൂ, ഇതാണ് ................. എന്റെ പഴയ ചങ്ങാതി.
.
ബില്‍തുക കൊടുത്ത് പുറത്തേയ്ക്കു കടക്കാന്‍ നേരം ഞാന്‍ തിരിഞ്ഞു നോക്കി. ഒരു മൂലയില്‍ ഒതുങ്ങി നിന്ന് , ഭര്‍ത്താവും രണ്ടു കുഞ്ഞുങ്ങളുടെ അച്ഛനുമായ 1100 രൂപ ശമ്പളം തരുന്ന ‘എംപ്ലോയ്മെ‘ന്റുള്ള ആ മെലിഞ്ഞ മനുഷ്യന്‍ എന്നെ കൌതുകത്തോടെ നോക്കി നില്‍ക്കുന്നു !

19 comments:

Cartoonist said...

ദിവസങ്ങള്‍ പലത് കൊഴിഞ്ഞു വീഴാനൊന്നും‍ ആരും കാഠുനിന്നില്ല. ജസ്റ്റ് വണ്‍ ഡേ കാല്‍ വഴുതി എര്‍ണാളം സൌത്തിലെ കാനയില്‍ വീഴുകയായിരുന്നു.
പിറ്റേന്ന്. ഓഫീസ്. പ്രഭാതം etc.
ജലദോഷശബ്ദത്തില്‍ ഫോണ്‍ .
‘ഹല’ എന്നു ഞാന്‍.
എന്റെ കാതടച്ച് അതാ അപ്പുറത്തൂന്ന് തുരുതുരെ വെടിവെപ്പാരംഭിച്ചു -
എന്നെ മനസ്സിലായൊ ?

സുമേഷ് ചന്ദ്രന്‍ said...

:)

ആവൂ.. കമന്റിട്ടു.. ഇനി, ലങ്കോട്ടിയഴിഞുപോയ ക്ഷമയെ ഞാനൊന്ന് ഇമാജിന്‍ ചെയ്യട്ടെ...

കാപ്പിലാന്‍ said...

:)

:: VM :: said...

ഒരു പ്രത്യേക രസാണു മാഷ്ട് ഊണേശ്വരം കഥകള്‍ വായിക്കാന്‍.. നല്ല കിണ്ണന്‍ ചില പ്രയോഗങ്ങള്‍, ..

ബട്ട് അവസാനം സത്യത്തില്‍ അത്രക്കങ്ങട്ട് മനസിലായില്ല!

വാല്‍മീകി said...

ഹഹഹ.. കാര്‍ട്ടൂണിസ്റ്റിനെക്കുണ്ട് ഞാനും വശംകെട്ടു..

മെലോഡിയസ് said...

ഈ സജ്ജീവേട്ടന്റെ ഒരു കാര്യം ;)

പുടയൂര്‍ said...

ഹഹഹ... കൊള്ളാം.. ടെന്റുല്‍ക്കര്‍ കലക്കി

അങ്കിള്‍ said...

VM പറഞ്ഞതു കേട്ടില്ലേ, അവസാനത്തേതൊന്നും മനസ്സിലായില്ലാന്ന്‌. ഇതു തന്ന്യാണ് ഈ ഡിപ്പാര്‍ട്‌മെന്റിന്റെ മുഴുവന്‍ പ്രശ്നം. ഒന്നും വിട്ടു പറയില്ല.

നാലഞ്ചുകൊല്ലം ഞാനും ഇതനുഭവിച്ചു. റെയില്‍‌വേ സ്റ്റേഷന്റെ മുന്നിലുള്ള ആഫീസ്സ്‌ എന്നു പറഞ്ഞപ്പോഴേ എന്റെ ഉള്ളൊന്നു കത്തി. അടുപ്പിച്ച് നാലഞ്ചുകൊല്ലം, കൊല്ലത്തിലൊരുമാസം വീതം, കയറിയിറങ്ങിയ ആപ്പീസ്സാണത്‌. (പതിറ്റാണ്ടുകള്‍ക്കു മുമ്പേ). ഒരു കാര്യവും വിട്ടു പറഞ്ഞുതരില്ല. എന്നാ ഫയലിങ്ങ്‌ താ ഞാന്‍ നോക്കിക്കോളാം. അതും തരില്ല. ഫയലെല്ലാം റാക്കിലിരുപ്പുണ്ട്‌. എടുത്തോണ്ടാല്‍ മതി. അപ്പോപിന്നെ ഫയലെടുക്കാന്‍ പ്യ്യൂണിനേയും കൊണ്ടായി വരവ്‌. സര്‍ക്കാര്‍ തരുന്ന ദിനബത്ത ഒരു നേരത്തേ ശാപ്പാടിനു തികയില്ല. നമ്മുടെ സ്ഥിതി ഇതാണെങ്കില്‍, കൂടെകൊണ്ടുവരുന്ന പ്യ്യൂണിന്റെ ഗതി? ചുരുക്കത്തില്‍, അയാളുടെ ചെലവും നമ്മള്‍ വഹിച്ചില്ലെങ്കില്‍ ദൈവകോപം കിട്ടും. മാത്രമല്ല, റാക്കിലിരിക്കുന്ന ഫയല്‍ നമ്മുടെ മേശപ്പുറത്ത്‌ വരണമെങ്കില്‍ ഇയാള്‍ ഉണ്ടായേ പറ്റു. അതുകൊണ്ട് നിറഞ്ഞമനസ്സോടെ പ്യൂണിനേയും തീറ്റിപോറ്റും.

ഇനിയാണ് അടുത്തപ്രശ്നം. ഫയലില്‍ പ്രശ്നങ്ങള്‍ കണ്ടാലോ. പത്തു പ്രാവശ്യം വായിച്ച്‌ ഉറപ്പ്‌ വരുത്തണം. എന്നിട്ടേ എഴുതികൊടുക്കാവു. ഇല്ലെങ്കില്‍ ഉരുളക്കുപ്പേരിപോലെ മറുപടി കിട്ടും. നാണം കെടാതിരിക്കാന്‍, രാവും പകലും ഇന്‍‌കം ടാക്ശ്‌ ആക്ടും റൂള്‍സും പഠിച്ചുകൊണ്ടേയിരിക്കണം. ഡിപാര്‍ട്‌മെന്റ്‌ പരീക്ഷക്കു വേണ്ടി ഇന്‍ഡ്യന്‍ ഭരണഘടന പുഷ്പം പോലെയാണ് അരച്ചുകലക്കി കുടിച്ചത്‌, അതും ഒരു ഗൈഡുപോലും കിട്ടാതിരുന്ന കാലത്ത്‌. എന്നാല്‍ ഈ ഇന്‍‌കം ടാക്സ്‌ ആക്ടും റൂള്‍സ്സും. ആര്‍ക്കും മനസ്സിലാകാതിരിക്കാന്‍ എഴുതി ഉണ്ടാക്കിയ, ഉണ്ടാക്കികൊണ്ടേയിരിക്കുന്ന കുറേ നിയമങ്ങള്‍. ഒരു പ്രയോജനമുണ്ടായി, അന്നത്തെ ആ വായനയുടെ ഫലമായി ഏതു നിയമവും രണ്ടുമൂന്നാ‍വര്‍ത്തി വായിച്ചാല്‍ മനസ്സിലാക്കിയെടുക്കാമെന്ന ഒരു ധൈര്യം ഇപ്പോഴുണ്ട്.

ഞാന്‍ കാടുകയറിയെന്നു തോന്നുന്നു. ഇന്‍‌കം ടാക്സ്‌ ആപ്പീസ്സെന്നും, ഒന്നും മനസ്സിലായില്ലാ എന്നും മറ്റും വായിച്ചപ്പോള്‍ അറിയാതെ ഞാന്‍ കുറേ പുറകിലോട്ട് സഞ്ചരിച്ചു പോയി.

ഇനി പോസ്റ്റിലോട്ട്. ഗംഭീരമായിട്ടുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങള്‍, സത്യം പറഞ്ഞാല്‍, ഞാന്‍ സജ്ജീവില്‍ നിന്നും നേരത്തേ പ്രതീക്ഷിച്ചു. റിട്ടയര്‍ ചെയ്തു കഴിഞ്ഞിട്ടല്ലേ, എന്റെ ഔദ്യോഗിക കാര്യങ്ങളെപറ്റി എഴുതി തുടങ്ങിയുള്ളൂ എന്ന്‌ തിരിച്ചു ചോദിച്ചേക്കരുതേ.

അഭിനന്ദനങ്ങള്‍, തുടര്‍ന്നും പോരട്ടേ ഇത്തരം നമ്പരുകള്‍.

കുഞ്ഞന്‍ said...

സജ്ജീവ് ഭായ്,

ഞങ്ങളെപ്പോലെയുള്ളവര്‍ ഇല്ലായിരുന്നെങ്കില്‍ കാണാമായിരുന്നു നിങ്ങള്‍ ഡിപ്പാര്‍ട്ടുമെന്റുകാരുടെ മിടുക്ക്..എന്ന് ഒരു 100 കാരന്‍..!

ടെന്‍ഡുല്‍ക്കര്‍ കലക്കി.

ഓ.ടോ. അങ്കിളിന്റെ അഭിപ്രായത്തിനൊരു സത്യമുണ്ട്.

അനാഗതശ്മശ്രു said...

ഈ സെന്ചൂറിയന്മാരെ ഊണേശ്വരത്തു കൊണ്ടു പോയി ഊണു മാത്രം വാങ്ങിക്കൊടുത്തു....
അവര്‍ ക്കുള്ള ഇനാം മാത്രം ഇനാം ദാറായ ആപ്പിശര്‍ മാര്‍ കൊണ്ടു പോയി മറ്റൊരു സെന്ചൂറിയന്‍ ബാങ്ക് തുടങ്ങിയ കഥ റിട്ടയര്‍ മെന്റ് കഴിഞു എഴുതാന്‍ മറക്കരുതേ...
ഭാഷ ഇവിടെയും ഗോമേദകം സജീവേ..

ബയാന്‍ said...

ഈ പോസ്റ്റിനു കമെന്റിടമെങ്കില്‍ ഇനിയും കുറേ ആലോചന വേണ്ടിവരും, വയനാടന്‍ ചുരം കയറുന്നതിന്നിടയില്‍ എത്ര ഇടവഴികള്‍ കയറി യിറങ്ങിയാവോ, കൊല്ലിയില്‍ മൂക്കും കുത്തിവീണു, പിന്നെ ഹൈവേയില്‍ പാഞ്ഞു കയറി ഒടുക്കം ഹെലികോപ്റ്ററില്‍ ഡെല്‍ഹിയിലെത്തി.. ജീവന്‍ ബാക്കിയുണ്ടു, ഇനി ഇല വിരിക്കട്ടെ. സമാധാനായി.

പപ്പൂസ് said...

മിസ്റ്റര്‍ കോംപ്ലക്സിറ്റി,

പൂര്‍വ്വാഫ്ഗാന്‍റെ പശ്ചിമപ്രവിശ്യയില്‍ നിന്നും നിഷ്ഠൂരനായ ഒരു കൃശഗാത്രവൃകോദരന്‍ ചില നിഗൂഢവിക്രിയകളുടെ വെളിപാടുകളില്‍ ആകൃഷ്ടനായി ദക്ഷിണഭാരതസംസ്കൃതിയുടെ അധോമണ്ഡലമായ സത്യമംഗലം വനാന്തര്‍ഭാഗങ്ങളില്‍ നരനിര്‍മ്മിതമായ അഗ്നിഗോളങ്ങള്‍ തീര്‍ത്ത് ജൈവാവാസവ്യവസ്ഥയുടെ അടിമണ്ണു ചീന്തിയെടുക്കുന്നതിലേക്കായി സ്വഭ്രാതാവിനെ സ്യാലനോടും മാതുലനോടുമൊപ്പം വ്യോമമാര്‍ഗ്ഗം കടല്‍ കടത്തുന്നതിനെക്കുറിച്ച് കൂലംകുഷമായി ചിന്തിക്കാന്‍ തരമുള്ള വിധത്തില്‍ ബീഡിക്കുറ്റി വാമാധരത്തില്‍ വിറപ്പിച്ചു പിടിച്ച് ഒരു സൂചനാഗ്നിഗോളം കൊണ്ട് എരിയിച്ച ധൂമപടലം അതിര്‍ത്തിരേഖ കടത്തി വിട്ടു എന്ന വിവരമുണ്ട്....

Which means, the contextual analysis shows that the fumes emitted out of an experiment enabling the ignition of a Dinesh beedi with an afgan originated fireball tends to cross the national boundary, to facilitate the ultimate distruction of Satyamangalam forest planned by an afgan landholder evidently manifests an inevitable impact on the living beings of south India.

തളര്‍ന്നു.... ഊണെവിടെ? ;-)

നാടന്‍ said...

സജീവേട്ടാ .. എന്റെ ഒരു കാരിക്കേച്ചര്‍ വരച്ച്‌ തരുമോ ? പ്ലീസ്‌ ... rajesh_chandran_mumbai@yahoo.co.in

അത്ക്കന്‍ said...

ആ കനം തൂങ്ങിയ ഫോണിന്‍റെ ഒരവസ്ഥേയ്.....
ഇതും രസകരം തന്നെ.

അപ്പു said...

ഞാനന്ന്, കൊച്ചിയില്‍ ഇങ്കം ടാക്സ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്റ്ററേറ്റില്‍ ‘ജോലി ചെയ്യുന്നതായി’ ഭാവിക്കുന്ന കാലം..” ഹ..ഹ.. ആ പ്രയോഗം കലക്കി സജ്ജീവേട്ടാ.

ഇപ്പോള്‍ കാളര്‍ ഐ.ഡി. വന്നപ്പോള്‍ ഇക്കൂട്ടര്‍ എന്താ ചെയ്ക?

Cartoonist said...

ഈ സംഭവകഥയുടെ ബാക്കി ഭാഗം ഇതാ...

ഞാന്‍ തിരിഞ്ഞു നോക്കി. പാതവക്കത്തെ അളവുതൂക്ക തുണിക്കച്ചവടക്കാരിലും പ്രസാദിക്കുന്ന എന്റെ പാവം ഭാര്യ കരയാന്‍ മുട്ടുന്ന മുഖമുള്ള ക്ഷീണിച്ച സെയിത്സ ഗേളിനോട് കുശലം ചോദിക്കുകയാണ്. ഞാന്‍ എന്റെ കക്ഷിയെ കണ്ണുകൊണ്ട് അരികത്തേയ്ക്കു വിളിച്ചു.
.
നോക്കൂ, ഇതാണ് ................. എന്റെ പഴയ ചങ്ങാതി.
.
ബില്‍തുക കൊടുത്ത് തിരിഞ്ഞു നടക്കാന്‍ നേരം ഞാന്‍ തിരിഞ്ഞു നോക്കി. ഒരു മൂലയില്‍ ഒതുങ്ങി നിന്ന് , ഭര്‍ത്താവും രണ്ടു കുഞ്ഞുങ്ങളുടെ അച്ഛനുമായ 1400 രൂപ ശമ്പളമുള്ള ജോലിക്കാരനായ ആ മെലിഞ്ഞ മനുഷ്യന്‍ എന്നെ കൌതുകത്തോടെ നോക്കി ചിരിക്കുന്നു !

പപ്പൂസ് said...

---പപ്പൂസ്സെ, താഴെ എനിക്കിട്ട കമന്റ് മാറിത്തന്നതാണൊ ? :)---

അല്ലേയല്ല...

"കര്‍മ്മണി ശൈലിയുടെ ഉപാസകരാണ് ഇക്കൂട്ടര്‍. ഇംഗ്ലീഷിലാണെങ്കില്‍ കോമ്പൌണ്ട് സെന്റെന്‍സില്‍ കുറഞ്ഞൊരു പ്രയോഗമില്ല."

ഹ ഹ! സജ്ജീവേട്ടാ, ഇതു കണ്ടപ്പോള്‍ ഒരു സ്വെഞ്ചൂറിയന്‍ പ്ലസ് (ഹീറോഹോണ്ട പ്ലസ് എന്നൊക്കെ പറയണ പോലെ) ഇന്‍ഫോര്‍മര്‍ നം: 101 ആവാനൊരു ശ്രമം നടത്തിയതാ. പെട്ടെന്ന് സജ്ജീവേട്ടന്‍ ഇടക്കിടെ ഉപയോഗിക്കാറുള്ള കിടിലന്‍ ഇഡിയംസും മറ്റും ഓര്‍ത്തു പോയി. അതും ഈ ജോലിയുമായുള്ള ബന്ധമാലോചിച്ച് കുറേ ചിരിച്ചു.

ക്ലൈമാക്സ് വന്നപ്പോള്‍ പോസ്റ്റ് ഡീമിസ്റ്റിഫൈയിംഗ് കഴിഞ്ഞ് ക്ലിയറായി. അതുവരെ വിയെമ്മു പറഞ്ഞ സ്ഥിതിയായിരുന്നു എനിക്കും. വിവരദോഷം ക്ഷമിക്കൂ. ;-)

:: VM :: said...

ഹല.. അവസാനം മാറ്റിയെഴുത്റ്റി അല്ലേഏ?ഹഹ.. അപ്പോള്‍ എന്ന്നെ പേടിയുണ്ട്!! ഗുഡ് ബൊയ് ;)

ഇപ്പ കാര്യം മനസ്സിലായി ട്ടാ‍ാ..

കൊച്ചുത്രേസ്യ said...

ഹാവൂ.ഇപ്പോ എല്ലാം മനസ്സിലായി. ആ അവസനാഭാഗം മാറ്റിയെഴുതീല്ലാരുന്നെങ്കില്‍ ഞാനിവിടെ ചിന്തിച്ചു ചിന്തിച്ചു പ്രാന്തായി നടന്നേനേ..

ആദ്യവും അവസാനവും ഒക്കെ നല്ല പച്ചവെള്ളം പോലെ മനസ്സിലായതു കൊണ്ടു ധൈര്യമായി പറയട്ടെ ...കിടു പോസ്റ്റ്‌ സജ്ജീവേട്ടാ.. ഉഗ്രന്‍ പ്രയോഗങ്ങള്‍..
(വേണമെങ്കില്‍ ഞാനങ്ങയുടെ ശിഷ്യയാകാം..നല്ലോണം നിര്‍ബന്ധിച്ചാല്‍ മാത്രം)